പാലാ: ചെയ്യുന്ന ജോലിയുടെ അളവല്ല അവയുടെ ഗുണമാണ് പ്രധാനമെന്നും സേവനങ്ങള്‍ എപ്രകാരം ജനോപകാരപ്രദമായി എന്നു വിലയിരുത്തുന്ന ഒരു മൂല്യബോധം വിദ്യാര്‍ഥികളില്‍ രൂപപ്പെടണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ മെറാക്കി ക്യാമ്പില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പാഠപുസ്തകങ്ങളില്‍നിന്നു ലഭിക്കുന്ന വിജ്ഞാനം രാജ്യനന്മയ്ക്ക് ഉതകുംവിധം വിനിയോഗിക്കപ്പെടണം. ഭാരതത്തില്‍ സാമൂഹിക സുരക്ഷയും പൊതുജനനന്മയും ഉറപ്പാക്കുന്നതില്‍ സിവില്‍ സര്‍വീസ് വലിയ പങ്കാണ് വഹിക്കുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി.കെ. ജോസ് എന്നിവര്‍ ക്ലാസെടുത്തു. മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഡോ. ഇമ്മാനുവല്‍ പാറേക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ആന്‍ഡ് ഡീന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ക്യാമ്പ് കോ-ഓർഡിനേറ്റര്‍ എസ്. കൃഷ്ണരാജ്, സിസ്റ്റര്‍ ഡോ. ജിഷാ വര്‍ഗീസ് തുടങ്ങിയര്‍ പ്രസംഗിച്ചു.